Saturday, January 13, 2007

ഒരു ഫലസ്തീന്‍ ബാല്യം

ഒലീവ് സമാധാനത്തിന്റെ ചിഹ്നമാണൊ?
എങ്കിലത് വളരുന്നത് ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ ചോര കുടിച്ചാണ്
അഭയാര്‍ത്ഥി ക്യാമ്പിലെ കൊച്ചുകൂടാരത്തില്‍ കിടന്നുറങ്ങുമ്പോള്‍
ഉമ്മ എന്നെ കെട്ടിപിടിച്ചിരിക്കും
ഏതു നിമിഷവും അധിനിവേശക്കാര്‍ ആകാശത്തില്‍ തീ മഴ പെയ്യിക്കാം
അതു ഞങ്ങളുടെ നെഞ്ചിലേക്ക് പെയ്തിറങ്ങാം
അപ്പോള്‍ ഞങ്ങളുടെ നെഞ്ചിനെ പിളര്‍ന്നൊഴുകുന്ന ചുടുനിണം
ആഴ്ന്നിറങ്ങുന്നത് ഒലീവിന്റെ വേരിലേക്കാണ്
രാത്രിയില്‍ ദിനോസറിനെ പോലെ വായ തുറന്ന്
ഞങ്ങളുടെ കൂരയെ വിഴുങ്ങാന്‍ വരുന്ന
ബുള്‍ഡോസറിനെ സ്വപ്നം കണ്ട് ഞാന്‍ പൊട്ടിക്കരയുമ്പോള്‍
പ്രാര്‍ത്ഥനാനിരതമായ ഉമ്മയുടെ കരങ്ങള്‍ എന്നെ കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിക്കാറുണ്ട്
പ്രഭാതത്തില്‍ ഞാന്‍ സ്കൂളിലേക്ക് പോകുമ്പോള്‍
എന്നെ മാറോടണച്ചാണ് ഉമ്മ യാത്രയാക്കുന്നത്
ഇതൊരു അവസാനയാത്രയാകല്ലേ എന്ന പ്രാര്‍ത്ഥനയോടെ
എന്റെ പുസ്തക സഞ്ചിയില്‍
സ്ലേറ്റും പുസ്തകവും പിന്നെ ഇത്തിരി കല്ലുകളും
കവചിത വാഹനങ്ങള്‍ ‍ഞങ്ങള്‍ക്കു നേരെ തീ തുപ്പുമ്പോള്‍
എതിരിട്ടു രക്ഷപെടാനുള്ള ഏക ആയുധം
വര്‍ണ്ണക്കൂട്ടുകളുടെ ലോകത്ത് നിങ്ങള്‍ ജീവിക്കുമ്പോള്‍
ഞങ്ങളുടെ സ്വപ്നത്തില്‍ പോലും ചുവപ്പു നിറം മത്രം
ഞങ്ങളുടെ നേതാക്കളെയെല്ലാം തീ തിന്നപ്പോള്‍
ഇന്‍ തിഫാദയെ പെരുവഴിയിലിട്ട അണികള്‍ അന്യോന്യം ചോര ചിന്തുന്നു
ഒരു വേള നിങ്ങള്‍ ഈ വരികള്‍ വായിക്കൂമ്പോഴും
ഒരു ബാല്യം കൂടി ഇവിടെ കുരുതി കൊടുത്തിട്ടുണ്ടാവാം

No comments: