Saturday, June 23, 2007

കലാപം...

ആകാശത്തിലേക്കുയര്‍ത്തിപ്പിടിച്ച വാളുകള്‍
തേടുന്നത് കഴുത്തുകളേയാണ്
വെടിയുണ്ടകള്‍ കാത്തിരിക്കുന്നത്
മാറിടങ്ങളെയാണ്

ആര്‍പ്പു വിളികളും...അട്ടഹാസങ്ങളും..
കൂട്ടക്കരച്ചിലും...പിഞ്ചുകുഞ്ഞിന്‍ തേങ്ങലും..
മാതൃത്ത്വത്തിന്‍ മുന്നിലരുമസന്താനത്തെ
മാറി മാറി ഭക്ഷിക്കുന്നു നരഭോജികള്‍

ഒരു തീപ്പൊരി പുകയായ്..തീയായ്....
തീയൊരു കൊടുങ്കാറ്റായ്...കനലായ്..പിന്നെ ചാരമായ്...
കരിഞ്ഞ മാംസത്തിന്‍ ഗന്ധവും..
കരിയും ചാരവും നിറഞ്ഞ വീഥികളും
താണ്ടി ഞാന്‍ മുന്നേറുമ്പോള്‍......

അവരെന്നെ തേടിയെത്തുന്നു
കയ്യിലുപ്പ് പാത്രവുമായ്
മതേതരത്വത്തിന്‍ മുറിപ്പാടുകള്‍ തേടി..

Saturday, June 16, 2007

കുരുത്തം കെട്ടവന്‍

അയലത്തെ വീട്ടിലെ അയിത്തക്കാരന്‍
ചെക്കന്‍എന്റെ കൂട്ടുകാരനായപ്പോള്‍
അമ്മ വിളിച്ചെന്നെ “കുരുത്തം കെട്ടവന്‍”

ഒന്നുമൊന്നും കൂട്ടിയാല്‍ ഒന്നുമല്ലത്
വെറും വെട്ടിപ്പിടിക്കലല്ലാതെ യെന്നു പറഞ്ഞപ്പോള്‍
മാഷ് വിളിച്ചെന്നെ “കുരുത്തം കെട്ടവന്‍”

ഓടിക്കളിച്ച മൈതാനം വേലികെട്ടിതിരിച്ചത്
കൂട്ടുകാരോടൊത്ത് ചവിട്ടിപ്പൊളിച്ചപ്പോള്‍
നാട്ടുകാര്‍ വിളിച്ചെന്നെ “കുരുത്തം കെട്ടവന്‍”

ദഹിക്കാത്ത വാക്കുകള്‍ കൊണ്ട്
സദ്യയൊരുക്കിയവരെ നോക്കി ഭ്രാന്തരെന്നു കൂവിയപ്പോള്‍
എഴുത്തുകാര്‍ വിളിച്ചെന്നെ“കുരുത്തം കെട്ടവന്‍ ”

ഒടുവില്‍ ഞാനറിയുന്നു
പ്രതികരണത്തിന്‍ മറുവാക്ക്
“കുരുത്തം കെട്ടവനാകുന്നു’

Friday, May 11, 2007

പരസ്യമാക്കരുത്...!!!

പണ്ട് കഞ്ഞിയും കപ്പയും തിന്ന് കോലുപോലെ നടക്കുമ്പോള്‍ കട്ടന്‍ കാപ്പിക്കു കൂട്ടാന്‍ കൊണ്ട് വന്ന വെല്ലത്തിന്റെ പൊതി അഴിച്ച് നക്കികൊണ്ടിരിക്കുമ്പളാ അതു ശ്രദ്ധിച്ചത്,,,
ഒരു നല്ല മസിലുകാരന്റെ ഫോട്ടൊ...അതുമായി കണ്ണാടിക്കു മുന്നില്‍ ചെന്ന് ഞാനും ആ പോസില്‍ നിന്നു നോക്കി..കുന്നിക്കുരു വലിപ്പത്തിലൊരു മുഴ!!! വീണ്ടും ഒന്നു അമര്‍ന്നു നിന്നു ബലം പിടിച്ചു..
നോ രക്ഷ..മസിലു വലുതാവുന്നില്ല.. എന്താ ഇനി ചെയ്യാ??
പെട്ടന്നതാ ഭാഗ്യദേവതപോലെ അവതരിക്കുന്നു..ആകാശവാണി കോഴിക്കോട്.
“ലൈഫ് ബോയ് എവിടെയുണ്ടവിടെയുണ്ടാരോഗ്യം” ഹൊ.. കിട്ടിപ്പോയ്...
കേട്ടപാതി കേള്‍ക്കാത്ത പാതി ഉമ്മാടെ മടിശ്ശീലയില്‍ നിന്നും കാശും പൊക്കി കടയിലേക്കോടി
ലൈഫ് ബൊയ് എന്ന ആരോഗ്യക്കുട്ടപ്പനെ വാങ്ങി,,,വീട്ടിലേക്കു വരുന്ന വഴി ഇടക്കിടെ അതിനു മുത്തം കൊടുത്തു,,മണം പിടിച്ചു,, ഇട വഴിയില്‍ വെച്ച് തന്നെ മസിലും പിടിച്ച് നോക്കി...
ഹും കൊള്ളാം മസില് വലുതായിട്ടുണ്ട്,, ഇനി എല്ലവരുടെയും മേക്കിട്ടു കയറാം,,, നെഞ്ചു വിരിക്കാം..
ആരും കാണാതെ ആരോഗ്യസോപ്പിനെ ഒളിപ്പിച്ച് വെച്ചതും..അതിന്റെ ഹുങ്ക് കാട്ടി ചങ്ങാതിമാരുടെ ഇടി വാങ്ങിച്ചതും മിച്ചം..ഒടുവില്‍ ഒരു ദിനം നല്ലോണം ചേറ് പുരണ്ട് വന്നൊരു കുളി കുളിച്ചു..അങ്ങിനെ ആ സോപ്പ് മുതലാക്കി..
പക്ഷെ ഇപ്പൊ സംഗതി ആകെ മാറി സുഹ്രുത്തെ!!!
ഇപ്പോഴത്തെ പിള്ളേരും അമ്മമാരുമൊക്കെ നേരെ തിരിച്ചാ...ആദ്യം സോപ്പ് തേച്ച് നല്ലൊരു കുളി
എന്നിട്ടു വേണം പോയി ചെളി പുരളുവാന്‍...
കണ്ടിട്ടില്ലേ??ക്രിക്കറ്റ് ഗ്രൌണ്ടിലെ ചെളി വെള്ളത്തില്‍ കിടന്നു പിടിക്കുന്ന
മകനെ നോക്കി അഭിമാനത്തോടെ കമന്റടിക്കുന്നൊരമ്മയെ??
“അവന്‍ കുളിച്ചിട്ടാ പോയേ അമ്മേ” (ശ്ശ്..ശ്ശ്..പരസ്യമാക്കരുത്)
ഇനി കുട്ടികളോട് അത് തൊടരുത്..കറയാകും എന്നൊന്നും പറഞ്ഞേക്കല്ലേ!!!
“സര്‍ഫ് എക്സെല്‍...കറ നല്ലതിന്” (പരസ്യമാക്കല്ലേ....)
കട്ട് റോഡിലൂടെ ഓട്ടോ ഓടുമ്പോലെ ഉള്ള ചിരി ഉണ്ട് (സമീ ക്ഷമിക്കണം)
പക്ഷെ സൈക്കിള്‍ ഓടുമ്പോലെ ചിരിക്കാന്‍ പറ്റോ??
ഉണ്ടത്രേ....അതിലും ഹലാ‍ക്കു പിടിച്ച ഒരു ചിരിയുണ്ട്..
“കണ്ണന്റെ ക്ലോസറ്റ് ചിരി” ( മിണ്ടരുത്...)
അതു പറഞ്ഞപ്പോഴാ ഇടക്കു ചില സീരിയല്‍ സിനിമ കുട്ടപ്പന്മാര്‍ കക്കൂസ് വ്രത്തിയാക്കാന്‍ വരുന്ന സീന്‍ കാണാം..( നല്ലതാ ഒരു ദിവസം ഈ സീരിയലൊക്കെ അങ്ങ് അവസാനിച്ചാലോ?ഈ പണിക്കിറങ്ങാലൊ) അവരു വന്നു കക്കൂസൊക്കെ വ്രത്തിയാക്കി കഴിഞ്ഞ് ഗ്രഹനാഥയെ വിളിക്കും
അവര് മൂക്കത്ത് വിരല്‍ വെച്ചങ്ങനെ നിന്ന് പറയും “ഹോ വിശ്വസിക്കാനേ പറ്റുന്നില്ല..!!”
എന്റെ ആരെങ്കിലുമാണെങ്കില്‍ ഒറ്റ ഇടി കൊടുത്തേനേ.. നാളെ എന്നെ നോക്കി നീയാണെന്നു വിശ്വസിക്കാന്‍ പറ്റില്ലെന്നു പറഞ്ഞാലൊ??
ഇപ്പൊ “വൈകിട്ടെന്താ പരിപാടി ”എന്നാ‍രും ചോദിക്കറില്ല..കാരണം അത് പരസ്യമായി.
നമ്മുടെ താല്പര്യങ്ങള്‍ക്കു ഒരു കിലോമീറ്റര്‍ മുമ്പെ നടക്കുന്നവരുണ്ട്..പക്ഷെ വല്ലതും വാങ്ങി
പിന്നെ വില്‍ക്കാന്‍ ചെന്നാലോ?? അതിനിടെ കോടിക്കണക്കിന് ആള്‍ക്കാര്‍ വിശ്വാസം അങ്ങ്
തീറെഴുതി കൊടുത്തു മറ്റൊരു കമ്പനിക്ക്..“ ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനമായി”
ഇടക്ക് ഞാനൊരു മൂളിപ്പാട്ടു പാടിയിരുന്നു,,
യേ.ക്യാ‍ ഹുവാ...കൈസെ ഹുവാ...കബ് ഹുവാ‍... ആള്‍ക്കാര്‍ എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങിയപ്പോഴാണ് സിനിമാ പാട്ടല്ലെന്ന് മനസ്സിലായത്..

വാല്‍ക്കഷണം :-അച്ചന്‍ ഷോപ്പിങ്ങിനെന്നു പറഞ്ഞ് പുറത്തിറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍, മകള്‍ വിളിച്ചു പറയുന്നു,,
അച്ചാ മറക്കല്ലേ...... ഐസ്ക്രീം നല്ലതിന്......(പരസ്യമാക്കല്ലേ)

ടൂ വീലര്‍...

മരണത്തിന്റെ സുന്ദരമായ മുഖം
രണ്ട് ചക്രത്തിന്‍ സൌന്ദര്യ ദേവത
യൌവ്വന രക്തത്തിന്‍ മിടിപ്പിലേക്ക്
വശ്യതയോടെ വന്നണയുന്നവള്‍

വേഗത്തിലോടും ജീവിതത്തെ
മറികടക്കാന്‍ വെമ്പുന്ന കൌമാരമനസ്സിലേക്ക്
ഒരു സ്വപ്ന സുന്ദരിയായ് കൂട്ടാവുമ്പോള്‍
ഒരു മിന്നല്‍ പിണരായ് മാറാനവനാഗ്രഹിച്ചു

അശ്വരഥത്തിലെ രാജകുമാരനെപ്പോലെ
അറിയാത്ത അകലങ്ങളിലേക്ക് കുതിക്കുമ്പോള്‍
അവനറിഞ്ഞില്ലാ നാലുചക്രത്തിലായടുക്കും ലക്ഷ്യത്തെ

ക്രോധ ചുംബനം പോലൊരുരസല്‍
മിന്നല്‍ പിണരുകള്‍ തീര്‍ത്തു വായുവില്‍
ഒരു പ്രാണന്‍ വായുവിലുയര്‍ന്നപ്പോള്‍
കറങ്ങിക്കൊണ്ടിരുന്നു നിണമണിഞ്ഞ രണ്ട് ചക്രങ്ങള്‍

Saturday, May 5, 2007

വിതയ്ക്കുന്നവരും കൊയ്യുന്നവരും


ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍
അവര്‍ അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ്
ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!

ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ്
പശിയടക്കുമ്പോള്‍
അവര്‍ സല്‍ക്കാരങ്ങളൊരുക്കി
അതിഥികളെ കാത്തിരിക്കുന്നു..!!

ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!

ഞങ്ങളവരെക്കുറിച്ചോര്‍ത്ത്
തലയിണകള്‍ ഈറനാക്കുമ്പോള്‍
അവര്‍ ദിര്‍ഹമിന്റെ മൂല്യം നോക്കി
കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!!

ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍
അവര്‍ കൊയ്യാനായ് കാത്തിരിക്കുന്ന ഭാഗ്യശാലികള്‍

Saturday, April 14, 2007

നയനാനന്ദകരമാവട്ടെ എല്ലാ ദിനങ്ങളും

ഒരു നല്ല വിഷുക്കണി കണ്ട് കണ്ണ് തുറന്നാല്‍
പിന്നെ കാണുന്നതെല്ലാം നിണമണിഞ്ഞ ചിത്രങ്ങള്‍ !!!
നല്ല കാഴ്ചകള്‍ മാത്രം കാണാന്‍ പറ്റുന്ന ഒരു ദിനം
പിറവിയെടുക്കുമെന്നൊരാശ്വാസത്തോടെ
എല്ലാ‍വര്‍ക്കും വിഷുദിനാശംസകള്‍ നേരുന്നു...

Friday, April 6, 2007

വ്രണിത ഹൃദയം


ഒസ്യത്ത് പത്രത്തില്‍ തള്ളവിരലമര്‍ത്തി
ദാനം ചെയ്തു ഞാനെന്നെ
മരണക്കിടക്കയ്ക്ക് ചുറ്റും കൂടിനിന്നവര്‍
അവസാന ശ്വാസത്തിന് കാതോര്‍ത്തു
പ്രാണന്റെ പ്രയാണം ഞരമ്പുകളെ
കടന്നാക്രമിച്ചപ്പോഴും ഹൃദയം വേദനിച്ചില്ല...
വേദനകള്‍ മാത്രം തിന്ന് ജീവിച്ചതാണെന്‍ ഹൃദയം
കണ്ണുകള്‍ നിശ്ചലമായപ്പോള്‍
പച്ചക്കുപ്പായവും കത്രികകളുമായവര്‍
കീറിമുറിച്ചെന്‍ മേനിയെ
കണ്ണുകളും കിഡ്നിയും പങ്ക് വെച്ചപ്പോള്‍
ആര്‍ക്കും വേണ്ടാത്തതായൊരു ഹൃദയം മാത്രം
ഒടുവില്‍ ചുടലപ്പറമ്പിലെ തീച്ചൂളയിലേക്ക്
ശിഷ്ടമാംസങ്ങള്‍വലിച്ചെറിഞ്ഞപ്പോള്‍
തീക്കുണ്ടമെല്ലാം ചാരമാക്കിയപ്പോള്‍
കത്താതെ ബാക്കിയായതുമൊരു ഹൃദയം
വേദനകള്‍ മാത്രം തിന്ന് മരവിച്ച് പോയൊരെന്‍ ഹൃദയം

Wednesday, March 14, 2007

സുരയ്യ തിളങ്ങുമാകാശം


നിര്‍മാതളത്തോടൊപ്പം പിച്ചവെച്ച്..
മലയാളത്തിന്‍ ഹൃദയത്തില്‍ പന്തലിച്ച മാധവിക്കുട്ടി
നാലുകെട്ടില്‍ തടവിലിട്ട യൌവ്വനത്തിന്റെ നേരറിവുകള്‍
നാലുദിക്കും ഭേദിച്ച് പുതിയൊരറിവായ് മാറി
ജീവിതം വെറുമൊരു സഫറാണെന്ന തിരിച്ചറിവില്‍
ഗമനം ചെയ്ത പാതയിലെ പട്ടുമെത്തയേക്കാള്‍
ഗമിക്കേണ്ട പാതയിലെ സ്നേഹമാണെല്ലാ..
മെന്നറിഞ്ഞ നാള്‍ തൊട്ട്
വിശിഷ്ട നക്ഷത്രമായ് തിളങ്ങാന്‍ കൊതിച്ചപ്പോള്‍
ആകാശം നിഷേധിച്ചവര്‍ ശ്ലീലമല്ലാത്ത ഭാഷയില്‍
അക്ഷരങ്ങള്‍ കൊണ്ട് കല്ലെറിഞ്ഞു
ഒടുവില്‍..
നാലുകെട്ടും..തുളസിത്തറയും..നിര്‍മാതളത്തിന്‍ പൂക്കളും
സാക്ഷി നില്‍ക്കെ...
സുരയ്യ യാത്രയായ്..പുതിയൊരാകാശം തേടി...എങ്കിലും
എന്നുള്ളമെന്നോടു മന്ത്രിക്കുന്നു
ഒരായിരം ഹൃദയാകാശങ്ങള്‍ ഈ മണ്ണിലിനിയും ബാക്കി..
അണയാതെ സൂക്ഷിക്കാം ഞങ്ങളീ വിശിഷ്ട നക്ഷത്രത്തെ